സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കൻ കേരളത്തിലൊഴികെ കാര്യമായി മഴ ലഭിക്കുന്നുണ്ട്. ഇത്തവണ എല്ലാ ജില്ലകളിലും മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. നേരത്തെ എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി​ഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. എൽ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നി​ഗമനം. 

പസഫിക് സമുദ്രത്തിലെ ഉപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ കാരണം ഭൂമിയിലുണ്ടാകുക. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റർ മഴ മാത്രമേ പെയ്തിട്ടുള്ളൂ, ഇത് സാധാരണ 18.8 മില്ലിമീറ്ററിൽ താഴെയാണ്. അഞ്ച് വർഷം മുമ്പ്, ശരാശരി 20 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയെ ചൂടാക്കുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ ആഘാതമാണ് ഈ ചെറിയ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.