പൂരാവേശത്തിൽ തൃശൂർ. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി. ആവേശം കൊടുമുടി കയറ്റി തേക്കിൻകാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകൾക്കും മേളങ്ങൾക്കുംമൊപ്പം പുരുഷാരം നിറയും.  കൊട്ടും കുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറാകുളം ശിവകുമാർ അടഞ്ഞു കിടന്ന തെക്കേ ഗോപുരവാതിൽ  ഇന്നലെ രാവിലെ തുറന്നതോടെ പൂരവിളമ്പരമായി. 

തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ അക്ഷരാർത്ഥത്തിൽ ആവേശഭരിതമാക്കും. വൈകിട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്‌പരം മത്സരിക്കുന്ന കാഴ്‌ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ കാത്തിരിക്കുന്ന കാഴ്‌ച. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് നടക്കുക.