തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എസ്ബിഐയില്‍ കള്ളനോട്ട് കണ്ടെത്തി. 500 ന്റെ എട്ട് നോട്ടുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ പണം ബാങ്കില്‍ നിക്ഷേപിച്ച ആര്യനാട് സ്വദേശികളായ രണ്ടു പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. മൂന്നങ്കല്‍ സ്വദേശി ജയന്‍, കീഴ്പാലൂര്‍ സ്വദേശി ബിനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പൂവച്ചലിലെ എസ്ബിഐയുടെ സിഡിഎമ്മിൽ കഴിഞ്ഞ ദിവസമാണ് ജയനും ബിനീഷും 500 രൂപയുടെ എട്ട് നോട്ടുകൾ നിക്ഷേപിച്ചത്. 

നോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നി പരിശോധിച്ചു. ഇതോടെയാണ് എട്ട് നോട്ടുകളും കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. ബാങ്കിലെയും സിഡിഎമ്മിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ് അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ വീട്ടിൽ പൊലീസ് പരിശോധന തുടരുകയാണ്. ഇവിടെ നിന്നും കമ്പ്യൂട്ടറും പ്രിന്ററും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.