ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട് നാളെ പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ പരസ്യപ്രചാരണം അവസാനിച്ചു. 2019ലേത് പോലെ ഡിഎംകെ മുന്നണി തമിഴ്നാട് തൂത്തുവാരുമെന്ന ആത്മവിശ്വാസത്തിലാണ്. എഐഎഡിഎംകെയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. എന്നാൽ ദ്രാവിഡ രാഷ്ട്രീയ ഭൂമികയിൽ സ്വന്തമായി ഇടം കണ്ടെത്താനുള്ള ബിജെപി തന്ത്രങ്ങളുടെ മാറ്റുരയ്ക്കലിന് കൂടിയാണ് ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്.

രാജ്യത്ത് ആദ്യഘട്ട പോളിങ് നടക്കുന്ന 102 മണ്ഡലങ്ങളിൽ 39 എണ്ണം തമിഴ്നാട്ടിലാണ്. ഇൻഡ്യ മുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും തമ്മിൽ നടക്കുന്ന ശക്തമായ പോരാട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്, നാളെ ബൂത്തിലെത്തുന്ന 102 സീറ്റിൽ 2019 ൽ 45 സീറ്റ് ഇന്നത്തെ ഇൻഡ്യ മുന്നണി നേടിയിരുന്നു, 41 സീറ്റാണ് എൻഡിഎ സ്വന്തമാക്കിയത്. 2019ൽ ഡിഎംകെ മുന്നണി വലിയ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് തമിഴ്നാട്. 39 സീറ്റ് ഡിഎംകെ മുന്നണി നേടിയിരുന്നു. എന്നാൽ ഇത്തവണ ദ്രാവിഡ രാഷ്ട്രീയത്തിൽ അണ്ണാമലൈ തന്ത്രങ്ങൾ ബിജെപിയ്ക്ക് വോട്ടാകുമോയെന്ന പൊളിറ്റിക്കൽ സസ്പെൻസ് ഒളിപ്പിച്ചിട്ടുണ്ട് തമിഴകം.