കണ്ണൂര്‍: വടകര എല്‍ഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നികൃഷ്ടമായ പ്രചാരണം നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അങ്ങേയറ്റം നീചമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും, മുഖമില്ലാത്തവരല്ല പ്രചരണത്തിന് പിന്നിലെന്നും വികെ സനോജ് പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പ്രചാരണം നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വടകര പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, പി സരിന്‍ എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വികെ സനോജ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ഷോബിൻ തോമസ് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം കെകെ ശൈലജ ടീച്ചര്‍ക്കെതിരെ പോസ്റ്റു ചെയ്തുവെന്നും ഇതിനു തെളിവുകള്‍ ഉണ്ടെന്നും വികെ സനോജ് പറഞ്ഞു.
ആരും സോഷ്യല്‍ മീഡിയയില്‍ ഇത്തരം കമന്‍റുകള്‍ ചെയ്യാന്‍ പാടില്ല. ഉത്തരവാദിത്വപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരും ഇത്തരത്തില്‍ പോസ്റ്റിട്ടില്ല. ഞങ്ങളാരും ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കായി ജാമ്യമെടുക്കാന്‍ പോയിട്ടില്ല. കോട്ടയം കുഞ്ഞച്ചനെന്ന പേജില്‍ പോസ്റ്റിട്ട എബിനെ യൂത്ത് കോണ്‍ഗ്രസ് തളളിപറഞ്ഞില്ല. എന്തിനാണ് എബിനെ വീണ്ടും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാക്കിയതെന്നും വികെ സനോജ് ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നാഷനല്‍ കോര്‍ഡിനേറ്ററായ ഷോബിന്‍ തോമസാണ് മോര്‍ഫു ചെയ്ത ചിത്രങ്ങളും എഡിറ്റു ചെയ്ത വീഡിയോ കണ്ടന്‍റും പ്രചരിപ്പിക്കുന്നയാള്‍. എന്തുകൊണ്ടു ഇയാളെ തളളിപറയാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് പറയണമെന്നും വികെ സനോജ് പറഞ്ഞു.