യുഎഇയിൽ ന്യൂനമർദ്ദം ശക്തമായതോടെ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളതടക്കം നിരവധി വിമാനങ്ങൾ ഇന്നും റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. 

ഫ്ലൈറ്റ് യാത്രികർ യാത്ര തുടങ്ങുന്ന സമയത്തിനും നാല് മണിക്കൂർ മുൻപായി എയർപോർട്ടുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും റെഡ് അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കരുതെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ദുബായ് പോലീസ് അറിയിച്ചു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയുടെ വിവധ പ്രദേശങ്ങളിൽ അപ്രതീക്ഷിത മഴയും വെള്ളക്കട്ടുമാണ് രൂപപ്പെട്ടത്. ഒമാനിൽ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലർച്ചെയും രാവിലെയും വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ്. ഒമാനിൽ ഇതിനോടകം തന്നെ മരണം 18 ആയി. റോഡുകളിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആയതിനാൽ എല്ലാവരും സംയമനം പാലിക്കണമെന്നും വീടിന് പുറത്ത് ഇറങ്ങരുതെന്നുമാണ് നിർദേശം. സ്‌കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും ഇതിനോടകം തന്നെ ഒമാൻ അവധിപ്രഖ്യാപിച്ചിരിക്കുകയാണ്.