രാജ്യത്തെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആരോപണം. സന്നദ്ധ സംഘടനയായ എൻവിറോണിക്‌സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 

ട്രസ്റ്റിന്റെ നികുതി പുനഃപരിശോധിക്കാൻ ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിദേശശക്തികൾ എൻവിറോണിക്‌സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ട്രസ്റ്റിന് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനവും വിദേശത്ത് നിന്നാണെന്നും ഇഡി സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ഇതിനുപുറമെ എൻവിറോണിക്‌സ് ട്രസ്റ്റ് പദ്ധതികൾക്കെതിരെ സമരം ചെയ്യുന്നതിന് വാടകയ്ക്ക് പ്രതിഷേധക്കാരെ ചുമതലപ്പെടുത്തുകയും, അവർക്ക് പണം നൽകുകയും ചെയ്യുന്നതായി കണ്ടെത്തിയെന്നും ഇഡി സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. ഒഡീഷയിലെ വിവിധ വികസന പദ്ധതികൾക്കെതിരെ നടന്ന സമരങ്ങൾക്ക് എൻവിറോണിക്‌സ് ട്രസ്റ്റ് നൽകിയ സഹായത്തിന്റെ കണക്കുകളും ആദായനികുതി വകുപ്പ് സുപ്രീം കോടതിക്ക് കൈമാറി. സമരങ്ങളിൽ പങ്കെടുത്തതിന് കേസിൽ ഉൾപ്പെട്ടവർക്ക് 1250 രൂപ വീതം എൻവിറോണിക്‌സ് ട്രസ്റ്റ് ബാങ്ക് അക്കൗണ്ടിലൂടെ കൈമാറി എന്നാണ് ഇ ഡിയുടെ പ്രധാന കണ്ടെത്തൽ.