പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(PM Modi) പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ(CM Pinarayi Vijayan) വിമർശിച്ച് രാഹുൽ ഗാന്ധി(Rahul Gandhi). തന്നെ ആക്രമിച്ച ബി.ജെ.പി സർക്കാർ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര ഏജൻസികൾ പോകാത്തത്? ജ്യത്തെ 2 മുഖ്യമന്ത്രിമാർ ജയിലിൽ പോയിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ബിജെപി സർക്കാർ തൊട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയാൻ പിണറായി മടിക്കുന്നു. ഇടവേളകളില്ലാതെ താൻ സംഘപരിവാർ ആശയങ്ങളെ കടന്നാക്രമിച്ചു. പാർലമെന്‍റിൽ നിന്ന് തന്‍റെ പ്രസംഗം നീക്കം ചെയ്തെന്നും രാഹുൽ ചൂണ്ടികാട്ടി.  വയനാട് ലോക്സഭ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുൽ സിപിഎം – ബിജെപി ബന്ധം ആരോപിച്ചത്.

രാജ്യത്ത് കുറച്ച് അതി സമ്പന്നരെ സൃഷ്ടിച്ചത് മാത്രമാണ് മോദിയുടെ നേട്ടം. ബി ജെ പിക്ക് പണം കൊടുത്ത കമ്പനികൾക്ക് നിരവധി കേന്ദ്ര പദ്ധതികൾ  ലഭിച്ചു. ലോകം കണ്ട ഏറ്റവും വലിയ തീവെട്ടി കൊള്ളയാണ് ഇലക്ടറൽ ബോണ്ട്. അത് പ്രധാനമന്ത്രി നേതൃത്വം നൽകിയ കൊള്ളയാണ്. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ ബി ജെ പിയും പ്രധാനമന്ത്രിയും പരമാവധി ശ്രമിച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.  കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സ്ത്രീ ശാക്തീകരണം സാധ്യമാക്കുമെന്നും രാഹുൽ ആവർത്തിച്ചു.

ഇതിനിടെ കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.