കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു മുതിർന്ന പൗരനെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ (ED) ശാസിച്ച് ബോംബെ ഹൈക്കോടതി(Bombay High Court). ഉറങ്ങാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണെന്നും അത് ലംഘിക്കാനാവില്ലെന്നും കോടതി പറഞ്ഞു. രാത്രിയിലും ഉറങ്ങുന്ന സമയത്തും മൊഴി രേഖപ്പെടുത്തരുതെന്ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ  അറസ്റ്റിനെ ചോദ്യം ചെയ്ത 64 കാരനായ രാം ഇസ്രാനിയുടെ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. 2023 ഓഗസ്റ്റിലാണ് ഇഡി ഇസ്രാനിയെ അറസ്റ്റ് ചെയ്തത്.

രാത്രി മുഴുവൻ ചോദ്യം ചെയ്യുന്നത് ശരിയല്ല

2023 ആഗസ്ത് 7 ന് നൽകിയ സമൻസ് പ്രകാരം താൻ ഏജൻസിക്ക് മുമ്പാകെ ഹാജരാകിയെന്നും രാത്രി മുഴുവൻ ചോദ്യം ചെയ്തെന്നും ഇസ്രാനി ഹർജിയിൽ പറഞ്ഞു. പിറ്റേന്ന് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. ഹർജി തള്ളിയെങ്കിലും ഹർജിക്കാരനെ ഒറ്റരാത്രികൊണ്ട് ചോദ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് ബെഞ്ച് പറഞ്ഞു. അതേസമയം രാത്രിയിൽ മൊഴി രേഖപ്പെടുത്താൻ ഇസ്രാനി സമ്മതം നൽകിയിരുന്നതായി അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ ഹിറ്റെൻ വെനേഗാവ്കർ കോടതിയെ അറിയിച്ചു.