മുംബൈ: പൊതുസ്ഥലത്ത് വെച്ച് ലൈംഗികബന്ധത്തിന് വിസമ്മതിച്ച കാമുകിയെ ആക്രമിച്ച 28കാരൻ അറസ്റ്റിൽ. മുംബൈയിലെ ബാന്ദ്ര പ്രദേശത്ത് കഴിഞ്ഞദിവസമാണ് നാടകീയ സംഭവം. അടുത്തിടപഴകൻ ശ്രമിച്ചതിനെ എതിർത്ത യുവതിയുടെ തല കല്ലിനിടിക്കുകയും ഒവുചാലിൽ മുക്കുകയും ചെയ്ത ആകാശ് മുഖർജിയെന്ന യുവാവാണ് പിടിയിലായത്. ഇരുവരും സഹപ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആകാശ് മുഖർജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര കല്ല്യാൺ സ്വദേശിയാണ് ആകാശ്. ബുധനാഴ്ച ഇരുവരും നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്.

ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും കഴിഞ്ഞ കുറച്ച് വർഷമായി അടുപ്പത്തിലായിരുന്നു. ബുധനാഴ്ച കല്യാണിൽ നിന്ന് ലോക്കൽ ട്രെയിനിൽ വന്നാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചത്. ഇതിനിടെ കല്യാണം കഴിക്കാൻ താൻ മതം മാറിയെന്ന് ഇയാൾ യുവതിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തിടപഴകാൻ ശ്രമിച്ചത്. പക്ഷേ യുവതി ഇതിന് അനുവദിച്ചില്ല.

യുവതി ആവശ്യം നിരസിച്ചതോടെ പ്രകോപിതനായ ആകാശ് സുഹൃത്തിനെ മർദ്ദിക്കുകയും തല സമീപത്തെ കല്ലിൽ ഇടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയെ സമീപത്തെ ഓവുചാലിൽ മുക്കുകയും ചെയ്തു. അലറിക്കരഞ്ഞ യുവതിയെ സ്ഥലത്തുണ്ടായവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സമീപത്തുണ്ടായിരുന്നവർ പോലീസിനെ വിളിക്കുകയും ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ആകാശിനെ അറസ്റ്റ് ചെയ്തത്.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ്. സംഭവത്തിൽ ആകാഷ് മുഖർജിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.