വാഷിങ്ടൺ: ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ലോകബാങ്കിന്റെ തലപ്പത്തെത്തുന്നത്. അഞ്ച് വർഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായാണ് ബംഗ ലോകബാങ്കിന്റെ അമരത്തെത്തുന്നത്.

കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡൻ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്.

അഹ്മദാബാദ് ഐ.ഐ.എമ്മിലെ പൂർവ വിദ്യാർഥിയാണ് ഇദ്ദേഹം. നെസ്ലെയിലാണ് കരിയർ തുടങ്ങിയത്. പിന്നീട് പെപ്സികോയിലെത്തി. മാസ്റ്റർ കാർഡ് സി.ഇ.ഒ ആയിരുന്നു ഇദ്ദേഹം. അതിനു ശേഷം ജനറൽ അറ്റ്ലാന്റിക് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.

1959 നവംബർ 19ന് പുനെയിൽ ജനിച്ച ബംഗ 2007ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇദ്ദേഹത്തെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്.