മറുനാടന്‍ മലയാളി മാധ്യമ സ്ഥാപനത്തിന്റെ ഉടമ ഷാജന്‍ സ്‌കറിയയെ വിമാനത്താവളത്തില്‍വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഷാജന്‍ സ്‌കറിയയെ അനുകൂലിച്ചും പ്രവാസി വ്യവസായിയായ എംഎ യൂസഫലിയെയും അനുകൂലിച്ചുമാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

മാധ്യമ പ്രവര്‍ത്തകനെ ഉടലോടെ ഇല്ലാതാക്കി കളയാമെന്ന മൂഢചിന്ത ആപത്ക്കരമാണ്. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു നിലപാടാണ് മറുനാടന്‍ വ്യവസായി യൂസഫലി സ്വീകരിച്ച് കാണുന്നത്. രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നും ഷാജനെതിരെ നിയമ യുദ്ധം നടത്തി തോല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. യൂസഫലിയുടെ പരാതികള്‍ക്കടിസ്ഥാനമുണ്ടങ്കില്‍ ഒരൊറ്റ കേസ് പോരെയെന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മറുനാടന്‍ മലയാളിയും മറുനാടന്‍ വ്യവസായിയും :

കേരളത്തില്‍ ഏറെ ശ്രദ്ധ നേടിയ മാധ്യമ സ്ഥാപനമാണ് മറുനാടന്‍ മലയാളി. ഉടമയായ ഷാജന്‍ സ്‌കറിയയുടെ ശൈലിയോട് എതിരഭിപ്രായമുള്ളവരുണ്ട്. എന്നാല്‍ അദ്ദേഹത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ കാണുകയും വിയോജിപ്പുകള്‍ക്ക് നടുവിലും , അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത കേരളത്തിലെ ജനങ്ങള്‍ നല്ലരീതിയില്‍ മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ സമ്പന്ന വ്യവസായിക്കെതിരാകുമ്പോള്‍ , മാധ്യമ പ്രവര്‍ത്തകനെ ഉടലോടെ ഇല്ലാതാക്കി കളയാമെന്ന മൂഢചിന്ത ആപത്ക്കരമാണ്. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു നിലപാടാണ് മറുനാടന്‍ വ്യവസായി യൂസഫലി സ്വീകരിച്ച് കാണുന്നത്.

രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നും ഷാജനെതിരെ നിയമ യുദ്ധം നടത്തി തോല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. യൂസഫലിയുടെ പരാതികള്‍ക്കടിസ്ഥാനമുണ്ടങ്കില്‍ ഒരൊറ്റ കേസ് പോരെ ?

എന്തിനീ പല കോടതി വ്യവഹാരങ്ങള്‍. യൂസഫലിയുടെ ധന കൊഴുപ്പ് വ്യവസായ വളര്‍ച്ചക്കും അതു വഴി രാഷ്ട്ര വളര്‍ച്ചക്കും ഉപയോഗിക്കുകയല്ലേ വേണ്ടത്. ഈ വ്യവസായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് , അതു പോലെ ധാരാളം പരാതികള്‍ക്കും ഇട നല്‍കിയിട്ടുണ്ട്.

ഏക്കര്‍ കണക്കിന് നിലം നികത്തലും, അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം അദ്ദേഹത്തിനെതിരെ പരാതികളുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിക്കു വേണ്ടി , ഇന്ത്യക്കകത്തും പുറത്തും വിവാദ വ്യവസായികളും രാഷ്ട്രീയ നേതാക്കളുമായും ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടത്തിയിട്ടുള്ളതായി കേള്‍ക്കുന്നു.ഒരു വ്യവസായിക്കും ഞാനെതിരല്ല, പക്ഷെ ജനങ്ങളുടെ സഹകരണത്തോടെ വ്യവസായ വളര്‍ച്ച നേടിയ വ്യക്തികള്‍ പൊതു പ്രവര്‍ത്തകരെ പോലെ സുതാര്യമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥരാണ്.