തിരുവനന്തപുരം: മന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങൾക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങൾ ബാധകമാണ്. നടപ്പുവർഷം അനുവദിച്ച 55,182 കോടിയിൽ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു. ബാക്കി 20,521ൽ ആദ്യ മൂന്ന് പാദങ്ങളുടേതാണ് 15,390 കോടി. ബാക്കി. 5,131 കോടി സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ആണ് അനുവദിക്കുക. അതിനെ ‘വെട്ടികുറക്കൽ’ ആയി ധനമന്ത്രി ചിത്രീകരിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.

ആർ.ബി.ഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെൻഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി തോമസിനെ പോലുളളവർക്ക് ഓണറേറിയം നൽകാനാണ് വായ്പകളെന്നും വി.മുരളീധരൻ വിമർശിച്ചു. അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായിക്ക് നീന്തൽക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും.

കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ യൂറോപ്പും അമേരിക്കയുമടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക മാധ്യമ പ്രവർത്തകർ പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു.