കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വണ്ടാനത്തുള്ള ഗോഡൗണില്‍ തീപടര്‍ന്നത്. നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും സംയുക്ത പരിശ്രമ ഫലമായി വേഗത്തില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുറികളിലായാണ് പൗഡര്‍ സൂക്ഷിച്ചിരുന്നത് ഇത് മുഴുവന്‍ കത്തി നശിച്ചതായാണ് വിവരം.

തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ പെട്ടെന്ന് തന്നെ തീ അണയ്ക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചാണ് അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. 

നേരത്തെ കോര്‍പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീപിടിച്ചിരുന്നു. തിരുവനന്തപുരത്തുണ്ടായ തീപിടത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ജീവന് നഷ്ടമമായിരുന്നു. തീപിടിത്തം അട്ടിമറിയാണെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആലപ്പുഴ ഗോഡൗണില്‍ തീപിടിത്തമുണ്ടായത്.