കര്‍ണാകട മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുളള ചര്‍ച്ചകകള്‍ അവസാന ഘട്ടത്തില്‍. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന. മുഖ്യമന്ത്രി പദത്തിനായി മത്സര രംഗത്തുളള ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ അദ്ദേഹത്തിന് സുപ്രധാന വകുപ്പുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

സിദ്ധരാമയ്യയും ശിവകുമാറും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടന്നേക്കും. 135 കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗവും വ്യാഴാഴ്ച ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 3.30-ന് ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഇതിനായി തയ്യാറെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

മെയ് 10ന് നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ 135 സീറ്റും നേടി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും ജെഡിഎസ് 19 സീറ്റുമാണ് നേടിയത്. അന്നുമുതല്‍, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിയമിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് പാര്‍ട്ടി നേരിടുന്നത്.