മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കടുത്ത വിൽപന സമ്മർദം അഭിമുഖീകരിച്ചതോടെ ഓഹരി വിൽപനയിലൂടെ പണം സ്വരൂപിക്കാനുള്ള കമ്പനിയുടെ നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. ഓഹരി വിൽപനയിലൂടെ 21,000 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്.

അദാനിയുടെ 10 ഓഹരികൾക്കും കഴിഞ്ഞ ദിവസം വിപണിയിൽ തിരിച്ചടിയേറ്റിരുന്നു. അദാനി ടോട്ടൽ ഗ്യാസിനാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ടോട്ടൽ ഗ്യാസിന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞപ്പോൾ ട്രാൻസ്മിഷൻ, എന്റർപ്രൈസ് എന്നിവ യഥാക്രമം 4.6 ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു.

അദാനി പവറിന് മൂന്ന് ശതമാനം തകർച്ചയാണുണ്ടായത്. ഗ്രീൻ എനർജി 2.2, അദാനി വിൽമർ 1.2, അദാനി പോർട്സ് ആൻസ് സെസ് 0.5 എൻ.ഡി.ടി.വി 0.2 എന്നിങ്ങനെയാണ് മറ്റ് ഓഹരികളുടെ തകർച്ച. അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽപന സംബന്ധിച്ച വാർത്തകളും ഗ്രൂപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസും കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഓഹരി വില ഇടിഞ്ഞതോടെ കമ്പനിയുടെ ഓഹരി വിൽപന അനിശ്ചിതത്വത്തിലായിട്ടുണ്ട്. നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിൽപനയിൽ നിന്നും അദാനി ഗ്രൂപ്പ് പിന്മാറിയിരുന്നു. അതേസമയം, വരും ദിവസങ്ങളിൽ അദാനി ഓഹരികളുടെ വില ഉയരുമെന്ന പ്രതീക്ഷയും ചില സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.