സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 83 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ ഖാര്‍ത്തമിലാണ് സംഘര്‍ഷം കൂടുതല്‍. ശനിയാഴ്ചയാണ് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും സായുധ സേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. തലസ്ഥാനമായ ഖര്‍ത്തൂം, മര്‍വ, അല്‍ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആര്‍എസ്‌എഫ് ഏറ്റെടുത്തെന്നാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അര്‍എസ്‌എഫിന്റെ അവകാശവാദം.

സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

രാത്രിയോടെ ആംബുലന്‍സ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ആല്‍ബര്‍ട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയില്‍ സംഘര്‍ഷം തുടരുന്നതാണ് മൃതദേഹം മാറ്റാന്‍ തടസ്സമായിരുന്നത്. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാന്‍ കുടുംബം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.

താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലരികില്‍ നില്‍ക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ആല്‍ബര്‍ട്ടിന്റെ ഭാര്യക്കും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസിയും ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്ന ദാല്‍ ഫുഡ് കമ്ബനിയും വ്യക്തമാക്കി.