അഹമ്മദാബാദ്: കേരളത്തിൽ ബിജെപി ക്രൈസ്ത പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജ്ജീവാകുന്നതിനിടെ വിഎച്ച്പിക്കെതിരെ പരാതിയുമായി ഗുജറാത്തിലെ ഗാന്ധിനഗർ അതിരൂപത. മാർപാപ്പയെ അവഹേളിച്ച് പ്രസംഗം നടത്തിയതായും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും അടക്കമാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കെതിരെ അതിരൂപത രംഗത്തുവന്നിരിക്കുന്നത്.

ഗുജറാത്തിലെ കത്തോലിക്ക സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് തോമസ് ഇഗ്നേഷ്യസ് മാക്വാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഉത്തര ഗുജറാത്തിൽ മഹെസാണ ജില്ലയിലെ ക‍ഡി എന്ന സ്ഥലത്ത് അടുത്തിടെ നടന്ന ബജ്റംഗദളിന്റെ ത്രിശൂലദീക്ഷ ചടങ്ങിലാണ് വിഎച്ച്പി നേതാക്കൾ മാർപാപ്പയെ അവഹേളിച്ച് പ്രസംഗിച്ചത്. പ്രദേശത്തെ ക്രൈസ്തവ ദേവാലയമായ ഉന്ധേശ്വരി മാതാ മന്ദിറിനെതിരെയാണ് വിഎച്ച്പി നേതാക്കളുടെ പ്രസ്ഥാവനയുണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ളോഹയിട്ട് ഗ്രാമങ്ങളിൽ കറങ്ങി നടക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

മാർപാപ്പയ്ക്ക് എതിരായ പരാമർശങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ബിഷപ്പ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ആത്മാർഥമായി ജനസേവനം നടത്തുന്ന കന്യാസ്ത്രികൾക്കെതിരേയും വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ഇതിനുണ്ടെന്നും ബിഷപ്പ് അയച്ച കത്തിൽ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ ഗുജറാത്തിലെ ക്രൈസ്തവ സമൂഹം ആശങ്കയിലാണെന്നും പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

സംഘപരിവാർ സംഘടനകൾ അമ്രേലിയിലുള്ള സെൻ്റ് മേരീസ് സ്കൂളിലും മഹുവയിലെ സെന്റ് തോമസ് പള്ളിയിലും ആക്രമണം നടത്തിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ കത്തോലിക്കാ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഫാ ടെലിസ്ഫോറൊ തിയാഗോ ഫെർണാണ്ടസ് പരാതി നൽകിയിരുന്നു.

കേരളത്തിലെ ബിജെപി നേതാക്കളെ ഉൾപ്പെടുത്താതെ ദേശീയ നേതാക്കളുടെ മധ്യസ്ഥതയിൽ ഡൽഹിയിലും എറണാകുളത്തുമായി നിർണായക ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചർച്ചകളിൽ മധ്യകേരളത്തിലെ ഒരു ബിഷപ്പും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി ബിഷപ്പും അസം മുഖ്യമന്ത്രിയും പങ്കെടുത്തു. ഭരണഘടനാ പദവി വഹിക്കുന്ന രണ്ട് മലയാളി നേതാക്കളും സഭാ നേതൃത്വവുമായി ബിജെപിക്കായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.