ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ ഇറങ്ങിയ പത്തോളം കാട്ടാനകളെ തുരത്തുന്നതിനിടെയാണ് ശക്തിവേലിനെ ആന ആക്രമിച്ചത്. ആനകളെ തുരത്താന്‍ രാവിലെ ആറര മണിയോടെയാണ് ശക്തിവേല്‍ എസ്റ്റേറ്റിലേക്ക് കയറിയത്. എന്നാല്‍ തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും ശക്തിവേല്‍ എത്താതെ വന്നതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. ഇതിനിടെയാണ് തേയില തോട്ടത്തില്‍ നിന്ന് ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തിയത്. 

ചക്കക്കൊമ്പന്‍ എന്ന കാട്ടാനയാണ് ശക്തിവേലിനെ ആക്രമിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ന്നാല്‍ ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആനകളെ കാടുകയറ്റുന്നതില്‍ പ്രശസ്തനാണ് മരണപ്പെട്ട ശക്തിവേല്‍. ആനകളെ കാട്ടിലേക്ക് ഓടിച്ചുവിടുന്ന ശക്തിവേലിന്റെ വീഡിയോകളൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അതേസമയം ശക്തിവേലിന്റെ മൃതദേഹം കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആനകളുടെ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം.