പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പിടി 7നെ പിടികൂടാനുള്ള ദൗത്യസംഘം കാട്ടാനയുടെ പിന്നാലെ. കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ നീക്കങ്ങൾ അതിരാവിലെ നാലോടെ തുടങ്ങിയെങ്കിലും ആന ഉൾക്കാട്ടിലേക്കു നീങ്ങിയതാണ് ദൗത്യസംഘത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കുങ്കിയാനകളുടെ സഹായത്തോടെ സാഹചര്യങ്ങൾ അനുകൂലമാക്കി ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കത്തിലാണ്. എന്നാൽ പലതവണ ഓടിച്ചീട്ടും ഉൾക്കാട്ടിലേക്കു പോകാത്ത പിടി7 ഇന്ന് പതിവിനു വിരുതമായി ഉൾക്കാട്ടിലേക്കു വലിഞ്ഞത് ദൗത്യസംഘത്തെ ചുറ്റിച്ചു.
ഉൾകാട്ടിനകത്തുവച്ച് പിടി7നെ മയക്കുവെടി വയ്ക്കാനും സാധിക്കുകയില്ല. വെടിയേറ്റ ആന ഉൾക്കാട്ടിലേക്കു ഓടിപ്പോയാൽ ആനയെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്നത് ദൗത്യസംഘത്തിനു ദുഷ്കരമായിരിക്കും. ഇതിനാൽ കുങ്കിയാനകളുടെ സഹായത്തോടെ ഉൾക്കാട്ടിൽ നിന്നു പുറത്തുകൊണ്ടുവന്ന് വെടിവയ്ക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്.
ഏതെങ്കിലും കാരണവശാൽ ഇന്ന് ദൗത്യം നടന്നില്ലെങ്കിൽ അടുത്തദിവസങ്ങളിൽ തന്നെ ആനയെ വെടിവയ്ക്കാനാണ് ദൗത്യസംഘത്തിന്റെ പദ്ധതി.