ജമ്മു കശ്‌മീരിൽ തീവ്രവാദം സജീവമാണെന്നും പാക്കിസ്ഥാനുമായി ചർച്ച നടത്തിയാൽ മാത്രമേ അത് അവസാനിപ്പിക്കാനാകൂവെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്‌ദുള്ള. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുന്ന വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. കശ്‌മീരി പണ്ഡിറ്റുകൾക്ക് അവരുടെ മുറിവുകളിൽ മരുന്ന് ആവശ്യമാണെന്നും, നിങ്ങൾ വിദ്വേഷത്തിന് പകരം സ്‌നേഹം നൽകുമ്പോൾ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

“തീവ്രവാദം സജീവമാണെന്നും നിങ്ങൾ പാകിസ്ഥാനുമായി സംസാരിക്കുന്നതുവരെ അത് അവസാനിക്കില്ലെന്നും എന്റെ രക്തം കൊണ്ട് ഞാൻ നിങ്ങൾക്ക് രേഖാമൂലം എഴുതി നൽകാം. 16 തവണ നമ്മുടെ അതിർത്തി കടന്ന് ഇറങ്ങിയ ചൈനയോട് സംസാരിക്കാൻ കഴിയുമ്പോൾ എന്തിനാണ് പാകിസ്ഥാനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുന്നത്.” മുൻ മുഖ്യമന്ത്രി പറഞ്ഞു. 

പാക്കിസ്ഥാനുമായി സംസാരിച്ചാൽ ജമ്മു കശ്‌മീരിലെ തീവ്രവാദം അവസാനിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇതാണ് “നമ്മൾ ഒരു ശ്രമം നടത്തണം, പക്ഷേ അവർ (ബിജെപി സർക്കാർ) ഇതിന് വിമുഖത കാണിക്കുന്നത് അവരുടെ വോട്ട് ബാങ്കിനായി മുസ്ലീങ്ങളെയും ഹിന്ദുക്കളെയും പരസ്‌പരം വിദ്വേഷം പടർത്താൻ വേണ്ടിയാണ്”. 

“പാക്കിസ്ഥാനിൽ താമസിക്കുന്ന ഹിന്ദുക്കളുടെയും നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളുടെയും സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാതെ അവർ വിദ്വേഷം പടർത്തുകയാണ്.” അദ്ദേഹം പറഞ്ഞു. “ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് വിദ്വേഷം നീക്കം ചെയ്‌തില്ലെങ്കിൽ, ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാവും” ഫാറൂഖ് അബ്‌ദുള്ള മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 30 വർഷമായി ഒരുപാട് കഷ്‌ടതകൾ അനുഭവിച്ച കശ്‌മീരി പണ്ഡിറ്റുകളുടെ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “വിദ്വേഷം പടർത്താനും അവരുടെ ദുരവസ്ഥ ഉപയോഗിച്ച് വോട്ട് നേടാനും ഒരു സിനിമ (ദി കശ്‌മീർ ഫയൽസ്) പുറത്തിറക്കി. തിരിച്ചുവരവിനും പുനരധിവാസത്തിനും വേണ്ടി അവർ (ബിജെപി) മുറവിളി കൂട്ടിയിട്ടും എന്താണ് സംഭവിച്ചത്. കശ്‌മീരിൽ പ്രധാനമന്ത്രിയുടെ പാക്കേജ് പ്രകാരം ജോലി ലഭിച്ചവർ പോലും തീവ്രവാദം മൂലം ജീവന് ഭീഷണി നേരിടുന്നു.” ഫാറൂഖ് അബ്‌ദുള്ള ചൂണ്ടിക്കാട്ടി.

കശ്‌മീരി പണ്ഡിറ്റുകളും മുസ്‌ലിങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുന്നുണ്ടെന്നും തീവ്രവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തന്റെ പ്രവർത്തകരും മന്ത്രിമാരും വലിയ തോതിൽ കൊല്ലപ്പെട്ടതായും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു. 

“എന്റെ ഒരു മന്ത്രിയുടെ കാറിൽ ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്തി. ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ചതിന് അവർ കൊല്ലപ്പെട്ടു. 1947ൽ ഇന്ത്യയോ പാക്കിസ്ഥാനോ വേണ്ടതെന്ന ചോദ്യം ഉയർന്നപ്പോൾ ഞങ്ങൾ ശേഷിക്കുന്ന കാലം മാന്യമായി ജീവിക്കാമെന്ന വിശ്വാസത്തോടെ ഇന്ത്യയെ തിരഞ്ഞെടുത്തവരാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

“എത്രയൊക്കെ അവർ വിദ്വേഷം പ്രചരിപ്പിക്കുന്നുവോ, അത്രമേൽ അവരതിൽ അഭിരമിക്കുകയാണ്. എന്നാൽ ഇതിനെ നേരിടാൻ സ്നേഹത്തിന്റെ സന്ദേശത്തിന് മാത്രമേ കഴിയൂ.” അദ്ദേഹം പറഞ്ഞു. മസ്ജിദുകളിലും ക്ഷേത്രങ്ങളിലും മാത്രമല്ല, എല്ലാവരുടെയും ഹൃദയത്തിൽ കൂടിയാണ് ദൈവം ജീവിക്കുന്നത്, അതിനാൽ നമ്മൾ പരസ്‌പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണമെന്നും ഫാറൂഖ് അബ്‌ദുള്ള ആവശ്യപ്പെട്ടു.