ന്യൂഡല്‍ഹി: 2018 നും 2022 നും ഇടയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ സ്വീകരിച്ചത് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബിജെപിയ്ക്ക് 5270 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രഹസ്യമായി എത്ര തുക വേണമെങ്കിലും കമ്പനികള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇലക്ടറല്‍ ബോണ്ടുകള്‍.

2022 മാര്‍ച്ച് വരെ എല്ലാ പാര്‍ട്ടികള്‍ക്കുമായി കിട്ടിയത് 9,208 കോടി രൂപയാണ്. ഇതിലെ 57 ശതമാനത്തോളം വരും ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. അവരുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസിന് 10 ശതമാനമാണ് കിട്ടിയിട്ടുള്ളത് 964 കോടി രൂപ. തൃണമൂല്‍ കോണ്‍ഗ്രസിന് 767 കോടി കിട്ടി. ഇത് ഏകദേശം എട്ടു ശതമാനത്തോളം വരും.

2022 ല്‍ മാത്രം ബിജെപിയ്ക്ക് കിട്ടിയത് 1,033 കോടി രൂപയാണ്. 2021 ല്‍ അത് 22.38 കോടിയായിരുന്നു. 2020 ല്‍ 2555 കോടിയും 2019 ല്‍ 1450 കോടിയുമായിരുന്നു ഇലക്ട്രല്‍ ബോണ്ട്. 2018 ല്‍ 210 കോടിയായിരുന്നു കിട്ടിയത്. 2022 ല്‍ കോണ്‍ഗ്രസിന് 253 കോടിയാണ് ഇലക്ടറര്‍ ബോണ്ട് വഴി വന്നത്. 2021 ല്‍ 10 കോടി, 2020 ല്‍ 317 കോടി, 2019 ല്‍ 383 കോടി എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ കണക്കുകള്‍.

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണം എത്രവേണമെങ്കിലും സംഭാവന ചെയ്യാന്‍ 2017 ല്‍ കൊണ്ടുവന്ന സാമ്പത്തീക ഉപകരണമായിരുന്നു ഇലക്ട്രല്‍ ബോണ്ടുകള്‍. അതേസമയം ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് അഴിമതിയ്ക്കായി അധികാരത്തെ ദുരുപയോഗം ചെയ്യാനും പണത്തട്ടിപ്പ് നടത്താനും അവസരം നല്‍കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.