ഉത്തർപ്രദേശ്: എട്ട് മാസം ഗർഭിണിയായ സ്ത്രീയെ  ബൈക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമവാസി  റാം ഗോപാലാണ് അറസ്റ്റിലായത്. മദ്യപാന ശീലം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എട്ട് മാസം ഗർഭിണിയായ സുമനെ ഇയാൾ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്. 

ശനിയാഴ്ചയായിരുന്നു സംഭവം. മദ്യപിച്ച് ലക്കുക്കെട്ടെത്തിയ ഭർത്താവിനെ സുമൻ ശകാരിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ ഭർത്താവ് ഗർഭിണിയെന്ന പരിഗണനപോലും നൽകാതെ ക്രൂരമായി മർദ്ദിക്കുകയും ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ റാം ഗോപാലിനെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏകദേശം 200 മീറ്ററിലധികം വലിച്ചിഴച്ച ഗർഭിണിയെ  സഹോദരനെത്തിയാണ് രക്ഷിച്ചത്. തുടർന്ന് സുമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കുറ്റം ചുമത്തിയാണ് റാം ഗോപാലിനെതിരെ പൊലീസ് കോസെടുത്തത്.