കൊല്ലം: ആണാണെങ്കിൽ തിരിച്ചു തല്ലെടാ എന്ന സബ് ഇൻസ്പെക്ടറുടെ വാക്ക് യുവാവിന് തള്ളിക്കളയാൻ തോന്നിയില്ല. കാരണം നേരത്തെ പ്രതിയിൽ നിന്ന് നല്ലൊരു തല്ല് വാങ്ങിപ്പിടിച്ചിരിക്കുകയാണ് വാദിയായ യുവാവ്. എസ്ഐ കൂടെയുണ്ടെന്ന പ്രതീക്ഷയിൽ എതിരാളിയുടെ ചെവിക്കല്ല് നോക്കി യുവാവ് തല്ലി. അങ്ങോട്ടുമിങ്ങോട്ടും അടികിട്ടയതോടെ കാര്യം കോംപ്രമെെസായി ഇരുവരും പുറത്തിറങ്ങി. എന്നാലിപ്പോൾ കാര്യങ്ങൾ നേരേ തിരിഞ്ഞിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിലുള്ളിൽ വച്ച് പ്രതിയെ തല്ലിയ ബിജെപി പ്രവർത്തകനെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുകയാണ്. 

നേരത്തെ കൊല്ലം തൃക്കരുവ മണലിക്കട സ്വദേശിയായ സെബാസ്റ്റ്യന്‍ എന്ന പത്തൊൻപതു പയസ്സുകാരനെതിരെയാണ് പ്രാക്കുളം സ്വദേശിയായ രാഹുല്‍ (22) അഞ്ചാലുംമൂട് സ്റ്റേഷനില്‍ പരാതി നൽകിയത്. സെബാസ്റ്റ്യൻ തന്നെ റോഡിൽ വച്ച് അടിച്ചെന്നായിരുന്നു പരാതി. ബുധനാഴ്ച ഇരുവരെയും അഞ്ചാലുംമൂട് എസ്ഐ. ജയശങ്കര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എസ്ഐ.യുടെ ചോദ്യംചെയ്യലില്‍ അടികൊണ്ട കാര്യം രാഹുല്‍ പറഞ്ഞു. അടിക്കുപകരം അടികൊടുത്താൽ പ്രശ്നം തീർക്കാനായിരുന്നു എസ്ഐ ശ്രമിച്ചത്. ഈ ഒത്തുതീർപ്പ് നിർദ്ദേശം എസ്ഐ മുന്നോട്ടു വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാന്‍ എസ്ഐ. ആവശ്യപ്പെടഒകയായിരുന്നു. എസ്ഐയുടെ സാന്നിധ്യത്തില്‍ത്തന്നെ രാഹുല്‍ സെബാസ്റ്റനെ ചെകിട്ടത്ത് ആഞ്ഞടിച്ച് ദേഷ്യം തീർക്കുകയും ചെയ്തു. 

പക്ഷേ പ്രശ്നം അവിടെക്കൊണ്ട് തീർന്നില്ല. രാഹുല്‍ ബിജെപി പ്രവര്‍ത്തകനും സെബാസ്റ്റ്യന്‍ ഡിവൈഎഫ്ഐ. അനുഭാവിയുമായിരുന്നു. സ്റ്റേഷനിൽ വച്ച്  ഒത്തുതീര്‍പ്പിന്റെ പേരില്‍ അടി കിട്ടിയ കാര്യം സെബാസ്റ്റ്യന്‍ തൻ്റെ നേതാക്കളെ അറിയിച്ചു. നേതാക്കൾ ഈ പ്രശ്നം വെറുതേ വിടാൻ ഒരുക്കമല്ലായിരുന്നു. ബിജെപി പ്രവർത്തകനെക്കൊണ്ട് ഡിവെെഎഫ്ഐ പ്രവർത്തകനെ തല്ലിയ എസ്ഐ യുടെ നടപടിക്കൊതിരെ നേതാക്കളുടെ നിർദ്ദേശ പ്രകാരം സെബാസ്റ്റ്യന്‍ ജില്ലാ പോലീസ് മേധാവിക്കും അഞ്ചാലുംമൂട് പോലീസിലും പരാതി നല്‍കുകയായിരുന്നു. കാര്യങ്ങൾ ഗുരുതരാവസ്ഥയിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി നേരിട്ട് സ്റ്റേഷനിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. 

അന്വേഷണത്തിൽ സെബാസ്റ്റ്യനെ രാഹുൽ തല്ലിയതായി മനസ്സിലാക്കുകയും സെബാസ്റ്റ്യനെ തല്ലിയതിന് രാഹുലിനെതിരെ പൊലീസ് കേസെടുക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്ന് രാഹുലിൻ്റെ പേരില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. തല്ലിന് പകരം തല്ലി തീർക്കാനുള്ള എസ്ഐയുടെ നിര്‍ദേശം അനുസരിച്ച വാദി ഇതോടെ പ്രതിയായി മാറുകയും ചെയ്തു. നിലവിൽ ഒരു അടി ചെകിട്ടത്ത് കൊണ്ടാലും പോരാട്ടത്തിൽ ബിജെപിക്കെതിരെ ഡിവെെഎഫ്ഐ വിജയം നേടിയിരിക്കുകയാണ്.