ഇടുക്കി: വഴിയിൽ കിടന്നുകിട്ടിയ മദ്യംകുടിച്ച് ആശുപത്രിയിലായ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മദ്യം കഴിച്ച മൂന്നു പേരിൽ അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മദ്യത്തിൽ കീടനാശിനിയുടെ അംശം നേരത്തേ കണ്ടെത്തിയതോടെ അപകടം അട്ടിമറിയാണോ എന്ന സംശയം നേരത്തെ ഉയർന്നിരുന്നു. എന്നാൽ അതേസമയം മദ്യത്തിൽ കീടനാശിനി കലർന്നതാണോ മരണകാരണമെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 

തൊടുപുഴ അപ്സരക്കുന്നിൽ നിന്നാണ് യുവാക്കൾക്ക് വഴിയിൽ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനിൽകുമാർ, മനോജ് എന്നിവരും മദ്യം കഴിച്ചിരുന്നു. മദ്യം വഴിയിൽ നിന്ന് ലഭിച്ച സമയത്ത് കുപ്പിയുടെ അടപ്പ് പൊട്ടിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. മദ്യം  കഴിച്ച് മൂവരും അവശരായതിനെത്തുടന്ന് ഇവരെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ കുഞ്ഞുമോൻ്റെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. 

രാവിലെ ഏഴരയോടെ മൂവരും കൂടി നടന്നുവരുന്ന വഴിയിൽ നിന്ന് മദ്യക്കുപ്പി ലഭിച്ചുവെന്നും അത് കുടിച്ചുവെന്നുമാണ് യുവാക്കൾ അടിമാലി പൊലീസിന് മൊഴിനൽകിയിരിക്കുന്നത്. മദ്യക്കുപ്പിയുടെ അടപ്പ് പൊട്ടിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് യുവാക്കളെ ആ മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതെന്നും യുവാക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. മദ്യം കഴിച്ച് കുറച്ചുകഴിഞ്ഞതോടെ കുഞ്ഞുമോനും അനിൽകുമാറിനും ക്ഷീണം അനുഭവപ്പെടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തുകയും ഇവിടെനിന്ന് കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റുകയുമായിരുന്നു. അതേസമയം കൂടെ ജോലി ചെയ്യുന്ന സുധീഷിനാണ് മദ്യം ലഭിച്ചതെന്നും അത് മറ്റുള്ളവർക്കു നൽകുകയായിരുന്നു എന്നുമാണ് പിന്നീട് പുറത്തു വന്ന വിവരം. ഇക്കാര്യത്തിൽ സംശയം തോന്നിയ പൊലീസ് സുധീഷിനെ ചോദ്യം ചെയ്തിരുന്നു. 

തനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനോജിനും അമ്മാവനായ കുഞ്ഞുമോനും അയൽക്കാരനായ അനിൽ കുമാറിനും നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷ് പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തെത്തുടർന്ന സുധീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അടിമാലി സ്വദേശിയും തടിപ്പണിക്കാരാനുമായ സുധീഷ് ഇക്കാര്യത്തില ഇപ്പോഴും സംശ നിഴലിലാണെന്നാണ് വിവരം. മാത്രമല്ല ഇന്ന് മരണമടഞ്ഞ കുഞ്ഞുമോൻ സുധീഷിൻ്റെ അമ്മാവനും കൂടിയാണ്. മാത്രമല്ല മദ്യം കഴിച്ചവരും സുധീഷും തമ്മിൽ വ്യക്തി വൈരാഗ്യങ്ങളോ ശത്രുതയോ ഇല്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 

മദ്യത്തിനുള്ളിൽ സിറിഞ്ച് ഉപയോഗിച്ചാണ് കീടനാശിനിയായി ഉപയോഗിക്കുന്ന ഫ്യൂരിഡാൻ നിറച്ചതെന്നാണ് പൊലീസ് കരുതുന്നത്. ബോട്ടിലിനു മുകളിലൂടെ സിറിഞ്ച് കടത്തിയായിരിക്കും വിഷം മദ്യത്തിൽ കലർത്തിയതെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. നിലവിൽ സുധീഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേ സമയം സുധീഷ് പറഞ്ഞതുപോലെ സുധീഷിന് വഴിയിൽ നിന്നും മദ്യം ലഭിച്ചതാണോ എന്നുള്ള കാര്യത്തിലും കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിൻ്റെ വാദം. യുവാക്കളെ അപായപ്പെടുത്താൻ മദ്യം മനഃപൂർവം ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണത്തിലാണ്.