തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ കേരളത്തിന്റെ രക്ഷകനായി സച്ചിൻ ബേബി. സെഞ്ചുറി നേടിയ സച്ചിന്റെ കരുത്തിൽ ആദ്യ ദിനം അവസാനിക്കുന്പോൾ കേരളം 254ന് ആറ് എന്ന നിലയിലാണ്. 133 റൺസുമായി സച്ചിനും 29 റൺസുമായി നായകൻ സിജോ ജോസഫുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തെ വൻ തകർച്ചയായിരുന്നു കാത്തിരുന്നത്. 20 റൺസ് കടക്കും മുൻപ് നാല് മുൻനിര ബാറ്റർമാർ പുറത്തായി. ചെറിയ സ്കോറിന് കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് രക്ഷകന്റെ റോളിൽ സച്ചിൻ അവതരിച്ചത്. 97 പന്തില്‍ 42 റൺസ് നേടിയ സൽമാൻ നിസാറും 72 പന്തിൽ 32 റൺസ് എടുത്ത അക്ഷയ് ചന്ദ്രനും സച്ചിന് മികച്ച പിന്തുണ നൽകി.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദിവേഷ് പത്താനിയും പൂനം പൂനിയയും സർവീസസിനായി തിളങ്ങി. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് തോറ്റ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായ കേരളത്തിന് മത്സരത്തിൽ ജയം അനിവാര്യമാണ്.