വാഷിങ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയുടെചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വർഗക്കാരൻ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഹക്കീം ജെഫ്രീസാണ് ചരിത്രം സൃഷ്ടിച്ചത്. നൂറ് വർഷത്തിനിടെ ആദ്യമായി തെരഞ്ഞെടുപ്പിന്റെ പ്രഥമ റൗണ്ടിൽ സ്പീക്കറെ തെരഞ്ഞെടുക്കാൻ സാധിക്കാത്ത അവസ്ഥയും ജനപ്രതിനിധി സഭക്കുണ്ടായി. ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മൂലം മൂന്ന് റൗണ്ട് കഴിഞ്ഞിട്ടും സ്പീക്കറെ തെരഞ്ഞെടുക്കാനായിട്ടില്ല.
കെവിൻ മക്കാർത്തിയാണ് റിപ്പബ്ലിക്കൻ പാർട്ടിക്കായി മത്സര രംഗത്തുള്ളത്. ഹക്കീം ജെഫ്രീസാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി. റിപ്പബ്ലിക്കുകൾക്ക് 222ഉം ഡെമോക്രാറ്റുകൾക്ക് 213ഉം സീറ്റാണുള്ളത്. 218 വോട്ടാണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടാൻ ആവശ്യം.
റിപ്പബ്ലിക്കൻ പാർട്ടിയുടെ 20 അംഗങ്ങളുടെ എതിർപ്പാണ് മക്കാർത്തിക്ക് തിരിച്ചടിയായത്. മൂന്ന് റൗണ്ടിലും ഇവർ മക്കാർത്തിക്ക് വോട്ട് ചെയ്യാതിരുന്നതിനൊപ്പം മക്കാർത്തിയെ നിർദേശിച്ച ജിം ജോർഡനെ സ്ഥാനാർഥിയാക്കുകയും ചെയ്തു.
മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ ജോർഡന് 20 വോട്ടും ലഭിച്ചു. രണ്ട് പതിറ്റാണ്ടായി ഡെമോക്രാറ്റുകളുടെ ജനപ്രതിനിധി സഭയിലെ നേതാവായിരുന്ന നാൻസി പെലോസിക്കു പകരമാണ് ഹക്കീം ജെഫ്രീസ് തെരഞ്ഞെടുക്കപ്പെട്ടത്.