ന്യൂഡൽഹി: ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക പദ്ധതി ആരംഭിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ 15,000 കോച്ചുകളില്‍ സിസിടിവികളും പാനിക് ബട്ടണുകളും സ്ഥാപിക്കും. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ 14,387 കോച്ചുകളും ഇഎംയു, മെമു, ഡെമു തുടങ്ങിയ പാസഞ്ചര്‍ ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും.

ഇതുവരെ 2,930 റെയില്‍ കോച്ചുകളില്‍ സിസിടിവി ഉപയോഗിച്ച് സുരക്ഷ കൂട്ടിയിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിനെ അറിയിച്ചു. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് അഞ്ചിരട്ടി സുരക്ഷ ഉപകരണങ്ങളുടെ ഓര്‍ഡറിനാണ് ഇന്ത്യന്‍ റെയില്‍വേ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. 

60,000 കോച്ചുകളില്‍ സിസിടിവി സ്ഥാപിക്കാനും പദ്ധതിയുണ്ട്

സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 60,000 കോച്ചുകളിലും വാതിലുകളിലും വെസ്റ്റിബ്യൂള്‍ ഏരിയയിലും ഇടനാഴി ഏരിയയിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഈ സിസിടിവികളില്‍ വീഡിയോ അനലിറ്റിക്സും മുഖം തിരിച്ചറിയല്‍ സംവിധാനങ്ങളും ഉണ്ടായിരിക്കും. കൂടാതെ, ആര്‍പിഎഫ് പോസ്റ്റുകള്‍, ഡിവിഷണല്‍, സോണല്‍ ആസ്ഥാനങ്ങളില്‍ നിന്നുള്ള കോച്ചുകളുടെ വിദൂര പ്രവര്‍ത്തനവും നിരീക്ഷണവും സാധ്യമാക്കും.

ഇതുകൂടാതെ, ഓരോ കോച്ചിലും കുറഞ്ഞത് രണ്ട് പാനിക് ബട്ടണുകളെങ്കിലും ഉണ്ടായിരിക്കും. അത് അമര്‍ത്തുന്നത് അടുത്തുള്ള ആര്‍പിഎഫ് പോസ്റ്റിനെയോ ഡാറ്റാ സെന്ററിനെയോ അറിയിക്കും. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളതിനാല്‍ റെയില്‍വേയുടെ പ്രവര്‍ത്തനവും വരും നാളുകളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് കരുതപ്പെടുന്നു.

ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 4.24 ലക്ഷം റെയില്‍വേ ക്രൈം കേസുകള്‍

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021-ല്‍ റെയില്‍വേ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 4.24 ലക്ഷം കേസുകള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷം ഇന്ത്യന്‍ റെയില്‍വേ കുറ്റമറ്റ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ, യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.