കണ്ണൂർ: കേരളത്തിന്റെ ഭൂമി ഉൾപ്പെടുത്തി കർണാടക ബഫർസോൺ അടയാളപ്പെടുത്തിയ സംഭവത്തിൽ നടപടി. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയിൽ സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖർ റൂറൽ പോലീസ് മേധാവി ആർ. മഹേഷിനോട് വിശദാംശങ്ങൾ തേടി.
വനാതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കേരളത്തിലേക്ക് കടന്നാണ് കർണാടക ബഫർ സോൺ രേഖപ്പെടുത്തിയത്. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളാണ് കര്‍ണാടക തങ്ങളുടെ സോണില്‍ അടയാളപ്പെടുത്തിയത്.
ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണ്‍ പരിധിയായാണ് കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ ഭൂമി അടയാളപ്പെടുത്തിയത്.
കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു