തിരുവനന്തപുരം: എന്‍ഐഎ നടത്തിയ സംസ്ഥാന വ്യാപക റെയ്ഡിന് പിന്നാലെ കൊച്ചിയില്‍ ആദ്യ അറസ്റ്റ്. എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിഎഫ്‌ഐയുടെ ആദ്യകാല പ്രവര്‍ത്തകനായ മുബാറക്കിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. അഭിഭാഷകനായ മുബാറക്ക് ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്ത് വരികയായിരുന്നു. ഇയാള്‍ പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തിരുന്നതായും വിവരമുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാളുടെ വീട്ടില്‍ പത്തംഗ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിയ ഇയാളെ 20 മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുബാറക്ക് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ വീണ്ടും സജീവമാക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. നിലവില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം തെളിക്കോട്ടെയില്‍ പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സുല്‍ഫി, സുധീര്‍, സലീം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പോപുലര്‍ ഫ്രണ്ടിന്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍, 7 മേഖലാ തലവന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഇതില്‍ പലരും പിഎഫ്ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. പിഎഫ്‌ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളാണെന്ന് എന്‍ഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്‌ഡെന്നും സൂചനയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു പേരുകളില്‍ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.