കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ പതിനഞ്ചുകാരനെ പഞ്ചായത്തംഗം പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സിലും കാറിലും വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ  വകുപ്പ് ചുമത്തിയിട്ടുണ്ട്. 

ഇന്നലെ മാവൂരില്‍ നടന്ന ദുരന്തനിവാരണ സേനയുടെ മോക്ഡ്രില്ലിന് ശേഷമായിരുന്നു സംഭവം. മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. പ്രതിയായ ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് വിവരം. 

കഴിഞ്ഞ ദിവസം പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടമുണ്ടായിരുന്നു. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ ഒഴുക്കില്‍പെട്ടു മരിച്ചു. പാലത്തിങ്കല്‍ സ്വദേശി ബിനുവാണ് മരിച്ചത്. പരിപാടിയുടെ ഭാഗമായി ബിനു ഉള്‍പ്പെടെയുള്ള നീന്തലറിയാവുന്ന നാല് പേര് സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ബിനു ഒഴുക്കില്‍പെടുകയായിരുന്നു. ഇയാളെ കാണാതായതോടെ ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീം ഉള്‍പ്പെടെ രംഗത്തിറങ്ങി തിരച്ചില്‍ നടത്തി. ബിനുവിനെ കണ്ടെത്തി ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തകരുടെ സംഘം സ്ഥലത്തുണ്ടായിട്ടും ബിനുവിനെ രക്ഷിക്കാന്‍ കഴിയാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

പ്രളയ സാധ്യത മേഖലയാണ് വെണ്ണിക്കുളം. പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇവിടെയും മോക്ഡ്രില്‍ സംഘടിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായാണ് സംസ്ഥാനവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിച്ചത്. 70 താലൂക്കുകളിലാണ് മോക്ഡ്രില്‍ നടത്തിയത്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പ്രളയത്തെയും ഏഴിടത്ത് ഉരുള്‍പൊട്ടലിനെയും നേരിടാനാണ് മോക്ഡ്രില്‍.