പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കള്ളന്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണ്‍ (63) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണത്തിലാണ് വിന്‍സെന്റ് ജോണ്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

അവിടെ നിന്നാണ് വിന്‍സെന്റ് ജോണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ഇയാൾ നിന്നും മോഷ്‌ടിച്ച ലാപ്‌ടോപ് കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ ചാതുരിയുള്ള വിന്‍സെന്റ് ജോണ്‍ വലിയ വ്യവസായി ആണെന്ന് പരിചയപ്പെടുത്തി ജീവനക്കാരെ സൗഹൃദത്തിലാക്കും. പിന്നീട് മുന്തിയ ഭക്ഷണവും മദ്യവും അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. 

ഇതിനുശേഷം ഹോട്ടലില്‍ നിന്നും മോഷണം നടത്തുന്നതാണ് രീതി. ഹോട്ടലില്‍ മുറിയെടുക്കാനായി വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇയാള്‍ നല്‍കാറുള്ളത്. തെരിനാഥന്‍, വിജയ് കാരന്‍, മൈക്കല്‍ ജോസഫ്, ദിലീപ് സ്‌റ്റീഫന്‍, മൈക്കല്‍ ഫെര്‍ണാണ്ടോ, രാജീവ് ദേശായി, എസ്‌പി കുമാര്‍, സഞ്ജയ് റാണെ തുടങ്ങിയ 11 കള്ളപ്പേരുകളാണ് ഇയാൾക്കുള്ളത്. 

വിവിധ സംസ്ഥാനങ്ങളിലായി 200ഓളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2018 ല്‍ കൊല്ലത്തെ പ്രമുഖ  പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയതിന് പോലീസ് കേസെടുക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. മുംബൈയിലാണ് വിന്‍സെന്റ് ജോണിനെതിരെ ഏറ്റവും കൂടുതല്‍ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.