കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ നന്ത്യാട്ടുകുന്നത്ത് ക്രിസ്മസ് ദിനത്തില്‍ കൊലപാതകം. സുഹൃത്തുക്കള്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ 37കാരനെ കുത്തിക്കൊന്നു. കൂട്ടുകാട് സ്വദേശി കെ എന്‍ ബാലചന്ദ്രന്‍ ആണ് മരിച്ചത്. പ്രതിയായ നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ബാലചന്ദ്രനും സിറാജും മുരളീധരനും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കുടുംബങ്ങളുമായി അകന്ന് കഴിയുന്ന മൂവരും ഒന്നിച്ച് പ്രതി മുരളീധരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ബാലചന്ദ്രനെ പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുമ്പും ഇയാള്‍ ബാലചന്ദ്രനെ ആക്രമിച്ചിട്ടുണ്ട്. അന്നും പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ തന്നെ പരാതി പിന്‍വലിക്കുകയായിരുന്നു. ഇലക്ട്രീഷ്യന്‍മാരാണ് മൂവരും. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.