തിരുവനന്തപുരം: സോളര്‍ പീഡനപരാതിയില്‍ കെ.സി.വേണുഗോപാലിനും ക്ലീന്‍ ചിറ്റ്. കോൺ​ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന് സിബിഐ. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. സംസ്ഥാന മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്‍റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് മൂന്ന് തവണ കെ.സി വേണുഗോപാൽ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. കേസിൽ ശാസ്ത്രീയ പരിശോധന നടത്തിയാണ് സിബിഐ പരാതി തളളിയത്.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ പിണറായി സർക്കാർ സിബിഐക്ക് കൈമാറുകയുമായിരുന്നു. നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്ക് സോളാർ പീഡനക്കേസിൽ ക്ലീൻചിറ്റ് നൽകിയിരുന്നു.