തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഉപഗ്രഹ സർവേയിലേതിനേക്കൾ കുറവ് പ്രദേശം ഉൾപ്പെടുത്തി ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഭൂപടത്തിലും ജനവാസമേഖലകൾ ഉൾപ്പെട്ടതോടെ ജനങ്ങളുടെ പ്രതിഷേധം അതിരുവിടുകയാണ്. നേരത്തെ ഉയർന്ന ജനരോഷം തണുപ്പിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഭൂപടത്തിൻ്റെ പേരിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്.  എരുമേലിയ്‌ക്ക് സമീപം പമ്പാവാലി, എയ്‌ഞ്ചൽ വാലി എന്നിവിടങ്ങളിലെ ജനവാസ മേഖലകൾ മാപ്പിൽ വനഭൂമിയായതോടെയാണ് ആയിരക്കണക്കിന് പേർ തെരുവിലിറങ്ങിയത്. പ്രദേശത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചാണ് ജനങ്ങൾ രംഗത്തെത്തിയത്. 

പുതിയ ഭൂപടത്തിൽ ബഫർസോണായി പ്രഖ്യാപിച്ചയിടത്ത് അയ്യായിരത്തിലധികം പേരാണ് താമസിക്കുന്നത്. വനംവകുപ്പിൻ്റെ ബോർഡുകൾ പിഴുതെറിഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. ഇളക്കിയ ബോർ‌ഡുമായി നാട്ടുകാർ വനം റെയ്‌ഞ്ച് ഓഫീസിന് മുന്നിൽ എത്തിയാണ് പ്രതിഷേധിച്ചത്. വനത്തോട് ചേർന്ന് ബഫർ സോൺ രേഖപ്പെടുത്തിയതിൻ്റെ ആശങ്ക ജനങ്ങൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഭൂപടം പുറത്തുവിട്ടത്. എന്നാൽ ഏയ്‌ഞ്ചൽ വാലിയിലെ ജനവാസ മേഖല ബഫർ സോണല്ല, വനഭൂമിയാണെന്നാണ് മാപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ പ്രദേശവാസികൾ ഇക്കാര്യം വിശ്വസിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർ മന്ത്രിയെ നേരിൽ കണ്ട് പരാതി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. 

പുതിയ ഭൂപടത്തിലും നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭൂപടം ഗൂഗിൾ മാപ്പിലാണെങ്കിലും അതിർത്തിയിൽ താമസിക്കുന്നവർക്ക് തങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഒറ്റനോട്ടത്തിൽ മനസിലാവില്ലെന്നുള്ളതാണ് ഭൂപടത്തിനെതിരെ ഉയർന്ന ആക്ഷേപം. സർക്കാർ പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ അടക്കമുള്ള രേഖകൾ കൂടി ലഭിച്ചാലേ എത്ര വീടുകൾ ബഫർസോണിലുള്ളൂ എന്ന് വ്യക്തമാകുകയുള്ളു. അതേസമയം എറണാകുളത്തെ കുട്ടമ്പുഴ പഞ്ചായത്തിലുള്ള തട്ടേക്കാട് പക്ഷി സങ്കേതം ഉൾപ്പെടുന്ന പ്രദേശത്തെ ജനവാസ മേഖല അതേ നിലയിൽ മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ജനവാസ മേഖലയ്‌ക്ക്‌ പുറത്താണ് ബഫർസോൺ അടയാളപ്പെടുത്തിയിരിക്കുന്നത്. ബഫർസോണായി കണക്കാക്കുന്ന സ്ഥലത്ത് ഫെഡറൽ ബാങ്ക് ശാഖയും റിസോർട്ടുമുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തൃശൂരിലെ ചിമ്മിനി വന്യജീവി സങ്കേതത്തിന് പടിഞ്ഞാറായി നിശ്ചയിച്ചിട്ടുള്ള ബഫർസോണിലും ജനവാസ മേഖല ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ ഹയർ സെക്കൻഡറി സ്‌കൂൾ, മുസ്ലിം പള്ളി, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ എന്നിവയുണ്ടെന്നും ഭൂപടത്തിൽ വ്യക്തമാകുന്നുണ്ട്.