നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേരളം മഹാരാഷ്ട്രയ്ക്ക് കത്ത് നൽകി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചത്.

കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും, അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ അറിയിച്ചു.

അതേസമയം, സംഭവത്തിൽ എംപിമാരായ എഎം ആരിഫും, ബെന്നി ബഹന്നാനും ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ഇതിന് അനുമതി കിട്ടിയിരുന്നില്ല. തുടർന്ന് എംപി ആരിഫ് നേരിട്ട് കായിക മന്ത്രിയെ കണ്ട് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു.