ന്യൂഡല്‍ഹി: കുത്തനെ ഉയര്‍ന്ന വിമാനനിരക്കിനെ പാര്‍ലമെന്റില്‍ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡില്‍ ഏറ്റവും കൂടുതല്‍ ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവര്‍ധനയില്‍ ഇടപെടാനാവില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിരക്ക് ചാര്‍ട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടിപറയുകയായിരുന്നു അദ്ദേഹം.

വ്യോമയാന ഗതാഗതം സീസണല്‍ വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ഉത്സവ സീസണായ ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെ വ്യോമയാനമേഖല ഉച്ചസ്ഥായിയിലാണ്. അതേസമയം, വര്‍ഷകാലത്ത് പൂര്‍ണമായും താഴ്ചയിലും.മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്താല്‍ നിരക്ക് കുറവായിരിക്കും. ആഗോളതലത്തില്‍ അതാണ് രീതി” -മന്ത്രി പറഞ്ഞു. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍പ്പോലും 25,000 രൂപ ഈടാക്കുന്ന അവസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് വി. ശിവദാസന്‍ പറഞ്ഞു.