ന്യൂഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാക്കിസ്ഥാനെന്നും ഇവയൊക്കെ അവസാനിപ്പിച്ച് അയൽക്കാരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. ഇന്ത്യയിൽ അസ്വസ്ഥതയുണ്ടാക്കാനാണ് പാക്കിസ്ഥാൻ കാലങ്ങളായി ശ്രമിക്കുന്നത്. ഭീകരവാദം ദേശീയ നയമാക്കിയ രാജ്യം പാക്കിസ്ഥാൻ മാത്രമാണെന്നും ജയശങ്കർ വിമർശിച്ചു. 

ലോകത്തുള്ള എല്ലാ ഭീകരവാദത്തിന്റേയും പ്രഭവ കേന്ദ്രം പാക്കിസ്ഥാനാണ്. ഇവിടെ നിന്നാണ് ഭീകര ചിന്തകൾ മറ്റ് രാജ്യങ്ങളിലേക്ക് പടർന്നതെന്നും ജയശങ്കർ പറഞ്ഞു.  യുഎൻ സെക്യൂരിറ്റി കൗൺസിലിൽ മാദ്ധ്യമപ്രവർത്തകയുടെ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കാൾ മികച്ച രീതിയിൽ ഒരു രാജ്യവും ഭീകരവാദത്തെ ഉപയോഗിച്ചിട്ടില്ലെന്ന് റബ്ബാനി അടുത്തിടെ പറഞ്ഞിരുന്നു. 

ഹിലരി ക്ലിന്റണിന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ജയശങ്കർ പറഞ്ഞു. ‘ഒരു ദശാബ്ദം മുമ്പ്, ഹിലരി ക്ലിന്റൺ തന്റെ പാകിസ്ഥാൻ സന്ദർശന വേളയിൽ പറഞ്ഞിരുന്നു, നിങ്ങളുടെ വീട്ടുമുറ്റത്ത് പാമ്പുകളെ വളർത്തിയാൽ, നിങ്ങളുടെ അയൽക്കാരെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, സൂക്ഷിച്ചിരുന്നവരേയും കടിക്കും എന്ന്. എന്നാൽ പാക്കിസ്ഥാൻ ഈ നല്ല ഉപദേശം സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് എല്ലാവർക്കും അറിയാം’.