ന്യൂഡൽഹി: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പെട്രോൾ വില ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. നിലവിലെ ആഗോള സാഹചര്യവും അന്താരാഷ്ട്ര ക്രൂഡ്  വിലയും കണക്കിലെടുത്ത് ഇന്ത്യയിൽ പെട്രോൾ വില ഏറ്റവും കുറവാണെന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച ലോക്സഭയിലെ ചോദ്യോത്തര വേളയിലെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉൽപന്നങ്ങളുടെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളോടും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വാറ്റ് കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ചില സംസ്ഥാനങ്ങൾ 17 രൂപ നിരക്കിലാണ് വാറ്റ് ഈടാക്കുന്നത്. അതേസമയം ബിജെപി ഇതര സംസ്ഥാനങ്ങൾ 32 രൂപ ഈടാക്കുന്നു. ഇതാണ് വില വ്യത്യാസങ്ങൾക്ക് കാരണമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. വാറ്റ് കുറയ്ക്കാൻ അതത് സംസ്ഥാന സർക്കാരുകളോട് പറയണമെന്ന് അദ്ദേഹം പ്രതിപക്ഷ പാർട്ടികളിലെ എംപിമാരോട് ആവശ്യപ്പെട്ടു. 

പമ്പിലെ വില ന്യായമായ തലത്തിൽ നിലനിർത്തുന്നതിനായി കേന്ദ്ര സർക്കാർ 2021 നവംബറിലും 2022 മെയ് മാസത്തിലും രണ്ട് തവണ എക്‌സൈസ് തീരുവ കുറച്ചതായും ഹർദീപ് പുരി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിപണിയിൽ റെക്കോഡ് വില ഉയർന്നിട്ടും 2022 ഏപ്രിൽ 6 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നതിനാൽ എണ്ണ വിപണന കമ്പനികൾക്ക് 27,276 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.