പാലക്കാട്: മുളയിൽ തുണി കെട്ടി ചുമന്ന് ഗർഭിണിയെ ആശുപത്രിയിലെത്തിച്ചു. സാധാരണ ഇത്തരം വാർത്തകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. എന്നാൽ ഇപ്പോൾ ഈ സംഭവം ഉണ്ടായിരിക്കുന്നത് എല്ലാംകൊണ്ടു മേനിനടിക്കുന്ന കേരളത്തിലാണെന്നതാണ് ഞെട്ടിക്കുന്നത്.

അട്ടപ്പാടി കടുകമണ്ണ ഊരിലെ യുവതി സുമതി മുരുകനാണ് ദുരനുഭവമുണ്ടായത്. അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് എത്താൻ സാധിച്ചില്ല. തുടർന്ന് യുവതിയെ ബന്ധുക്കൾ ചേർന്ന് അഞ്ചു കിലോമീറ്ററോളം ദൂരം ചുമക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിയതിനു പിന്നാലെ യുവതി പ്രസവിച്ചു. കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്കെത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം. രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്. ഇതിലെയാണ് അർധരാത്രിയിൽ ബന്ധുക്കൾ യുവതിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്.