ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലടക്കം കർണാടകയിലെ പ്രമുഖ ആരാധനാലയങ്ങളിൽ അനുഷ്ഠിക്കുന്ന പ്രദോഷ പൂജാ ചടങ്ങിന്റെ പേര് മാറ്റുന്നു. മൈസൂർ ഭരണാധികാരി ആയിരുന്ന ടിപ്പു സുൽത്താന്റെ സന്ദർശനത്തോട് അനുബന്ധിച്ച് നൽകിയ “സലാം ആരതി’ എന്ന പേരിന് പകരം ചടങ്ങുകൾ ഇനി “ആരതി നമസ്കാര’ എന്ന് അറിയപ്പെടും.
കർണാടക മന്ത്രി സഭാംഗമായ ശശികല ജോളെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ചടങ്ങിന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വ സംഘടനകൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കർണാടക ധാർമിക പരിഷത്തുമായി ചർച്ച നടത്തിയ ശേഷമാണ് സർക്കാർ തീരുമാനം അറിയിച്ചത്.
ഔദ്യോഗിക രേഖകളിൽ സലാം മംഗളാരതി എന്ന് പേര് ഉപയോഗിക്കുന്നില്ലെങ്കിലും പുട്ടൂർ മഹാലിംഗേശ്വര ക്ഷേത്രം, കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ, അസ്തമന പൂജയ്ക്കിടെ ഈ ആചാരം അനുഷ്ഠിച്ച് വരുന്നുണ്ട്.
എന്നാൽ രാജ്യത്തിന്റെ ബഹുസ്വരതയുടെ അടയാളമായ ഇത്തരം ചടങ്ങുകൾ റദ്ദാക്കരുതെന്നും ചടങ്ങിന്റെ പേര് മാറ്റിയത് ശരിയല്ലെന്നും ആരോപിച്ച് ചരിത്ര ഗവേഷകർ രംഗത്തെത്തിയിട്ടുണ്ട്.