ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുക സാമ്പത്തിക- സാങ്കേതിക സാധ്യതകൾ പരിഗണിച്ച ശേഷം മാത്രമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുവരെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും തത്വത്തിൽ അംഗീകാരം നൽകിയത് ഡിപിആർ തയ്യാറാക്കാൻ മാത്രമാണെന്നും ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകുകയായിരുന്നു.

സിൽവർ ലൈൻ പദ്ധതിയിൽ നിന്നും കേരളം പിന്നോട്ടു പോകുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിക്കു വേണ്ടിയുള്ള സാമൂഹികാഘാത പഠനം തുടരേണ്ടതില്ലെന്ന് റവന്യൂ വകുപ്പ് രേഖാ മൂലം അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനും തീരുമാനമായിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനു ശേഷം പുതിയ വിജ്ഞാപനം ഇറക്കിയാൽ മതിയെന്നാണ് തീരുമാനം.

കേരളത്തിന് ഗുണം ചെയ്യുന്ന പദ്ധതി വരരുതെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പ്രശ്നമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്ന രീതി ഇല്ല. ഏൽപ്പിച്ച ജോലി പൂ‍ർത്തിയാക്കിയതിനാലാകാം ഉദ്യോഗസ്ഥരെ തിരികെ വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രം അനുമതി നൽകിയാൽ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ല. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മാത്രമല്ല, ഇന്ത്യയിൽ എവിടേക്കു വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സൗകര്യം വേണമെന്ന് അദ്ദേഹം പറഞ്ഞു.