പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം.
വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിൽ കഴിയുന്നത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്.