കൊല്ലം: കിളികൊല്ലൂർ കേസിൽ ഉദ്യോഗസ്ഥരെ വെള്ളപൂശി പോലീസ് റിപ്പോർട്ട്. സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനും പോലീസ് സ്റ്റേഷനിൽനിന്ന് മർദനമേറ്റെന്ന് കൊല്ലം സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ മർദിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

വിഷ്ണുവിന്റെ സഹോദരൻ വിഘ്നേഷാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നത്. ഇതേത്തുടർന്ന് പോലീസിനോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസിനെ വെള്ളപൂശി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 

ഇവർക്ക് പോലീസ് സ്റ്റേഷന് പുറത്തുവെച്ചാണ് മർദനമേറ്റതെന്നായിരുന്നു കിളികൊല്ലൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ ആ വാദം തെറ്റാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മർദനമേറ്റു എന്നു പറഞ്ഞ സ്ഥലത്ത് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. അതിനാൽത്തന്നെ പോലീസ് സ്റ്റേഷനിൽവെച്ചുതന്നെയാണ് മർദനമേറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സ്റ്റേഷനിൽവെച്ച് മർദിച്ചതിന് സാക്ഷികളില്ലെന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

എം.ഡി.എം.എ. കേസിൽ അകത്തായ ആളെ ജാമ്യത്തിലിറക്കാനായി വിഘ്നേഷിനെ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ കേസ് എം.ഡി.എം.എ. ആയിരുന്നെന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് വിഘ്നേഷ് അറിയുന്നത്. അതോടെ വിഘ്നേഷ് ജാമ്യം നിൽക്കാൻ വിസമ്മതിച്ചു. തന്നെയുമല്ല, താൻ കോൺസ്റ്റബിൾ എഴുത്തുപരീക്ഷ പാസായി അടുത്ത ഘട്ടങ്ങളിലേക്ക് കാത്തിരിക്കുകയാണെന്നും വിഘ്നേഷ് പോലീസിനെ അറിയിച്ചു. പിന്നാലെ സ്റ്റേഷനിൽനിന്ന് മടങ്ങിപ്പോകാൻ ശ്രമിക്കുമ്പോഴാണ് സഹോദരൻ വിഷ്ണുവെത്തിയത്. തുടർന്ന് വിഷ്ണുവും എ.എസ്.ഐ.യും തമ്മിൽ തർക്കമുണ്ടാവുകയും വിഷ്ണുവിനെ പോലീസ് കൈയേറ്റം ചെയ്യുകയുമായിരുന്നു.