ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ മലയാളിയായ ഡോ. സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഡൽഹിയിലെ മോദിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഭാര്യ ലക്ഷ്മി ആനന്ദ ബോസിനും മകൻ വാസുദേവ് ആനന്ദ ബോസിനും പേരമകൻ അദ്വൈർ നായർക്കുമൊപ്പമെത്തിയാണ് മോദിയെ സന്ദർശിച്ചത്.

ആനന്ദ ബോസിനെയും കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബംഗാളിൽ നടപ്പിൽവരുത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മോദിയുമായി ചർച്ച നടത്തി. 

പശ്ചിമബംഗാളിന്റെ പുതിയ ഗവർണറായി മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി.വി. ആനന്ദബോസ് കഴിഞ്ഞ ബുധനാഴ്ചയാണ് ചുമതലയേറ്റത്. മികച്ച ഭരണതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമായ ആനന്ദബോസ് കോട്ടയം മാന്നാനം സ്വദേശിയാണ്. മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചുവരവേയായിരുന്നു ബംഗാൾ ഗവർണറായുള്ള നിയമനം.