ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ കമിതാക്കളെ സൂപ്പര്‍ ഗ്ലൂ ഒഴിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പൂജാരി അറസ്റ്റില്‍. 55കാരനായ ഭലേഷ് കുമാറാണ് പിടിയിലായത്. അധ്യാപകനായ രാഹുല്‍ മീണ, സോനു കുന്‍വാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഈ മാസം 18ന് ആയിരുന്നു അരുംകൊല.

ഹിപ്‌നോട്ടിസം ചെയ്യാനുള്ള രീതി പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നിരന്തരം ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. താന്‍ ചെയ്തത് തെറ്റാണെന്നും ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇത് തന്നെയാണോ കൊലയിലേക്ക് നയിച്ച കാരണമെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. 

രാഹുലും സോനുവും വിവാഹിതരാണ്. ഗുദായിലെ ഇച്ഛാപൂര്‍ണ ശേഷനാഗ് ഭാവ്ജി ക്ഷേത്രത്തില്‍ ഇവരുടെ രണ്ട് പേരുടെയും കുടുംബങ്ങള്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായി. പിന്നാലെ രാഹുലും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിയെയാണ് രാഹുലിന്റെ ഭാര്യ സമീപിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം.

കൊലപാതകം ആസൂത്രണം ചെയ്ത പൂജാരി 50 കുപ്പി സൂപ്പര്‍ ഗ്ലൂ വാങ്ങി ഒരു വലിയ കുപ്പിയില്‍ നിറച്ചിരുന്നു. സംഭവ ദിവസം വൈകിട്ട് രാഹുലിനെയും സോനുവിനെയും ഒരു വനപ്രദേശത്തേക്ക് വിളിപ്പിച്ച പൂജാരി തന്റെ മുമ്പില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതനുസരിച്ച ഇരുവരുടെയും ശരീരമാസകലം പൂജാരി സൂപ്പര്‍ ഗ്ലൂ ഒഴിക്കുകയായിരുന്നു. അപകടം മണത്തെങ്കിലും പശ കാരണരക്ഷപ്പെടാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഇതിനിടെ ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ടായി. പിന്നാലെ രാഹുലിന്റെ കഴുത്തറുത്ത ശേഷം സോനുവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.