ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വിവിഐപി സൗകര്യങ്ങാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്.

ജയിലിനകത്തുവച്ച് മന്ത്രിയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. മന്ത്രിക്ക് വിഐപി പരിഗണന നല്‍കിയതിന് തീഹാര്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ജയിലിനുള്ളില്‍ ഹെഡ് മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നല്‍കുന്നതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. മന്ത്രിയുടെ ജയിലില്‍ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി കോടതിയില്‍ നേരത്തെ നല്‍കിയിരുന്നു. 

സത്യേന്ദര്‍ ജയിന് ജയിലില്‍ വിവിഐപി പരിഗണന ലഭിച്ചെന്നും ഇങ്ങനെയൊരു മന്ത്രിയെ കെജ്രിവാള്‍ പ്രതിരോധിക്കുമോ അതോ പുറത്താക്കുമോയെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് ജയ് ഹിന്ദ് ട്വിറ്റ് ചെയ്തു.