കലബുറഗി: കർണാടകയിലെ കലബുറഗി ജില്ലയിൽ രാഷ്ട്രീയപ്രവർത്തകൻ കൊല്ലപ്പെട്ടു. സെഡം ടൗണിന് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബിജെപി പ്രവർത്തകനാണ് കൊല്ലപ്പെട്ടതാണ് പുറത്തുവരുന്ന വിവരം. എന്നാൽ പോലീസ് സൂപ്രണ്ട് ഇഷ പന്ത് അദ്ദേഹം ബിജെപി പ്രവർത്തകനാണെന്നത് നിഷേധിച്ചു. 64 കാരനായ മല്ലികാർജുന മുതിയാൽ ആണ് മരിച്ചത്. 

മല്ലികാർജുന മുതിയാൽ നേരത്തെ (ജനതാദൾ സെക്കുലർ) ജെഡിഎസിലായിരുന്നു. എന്നിരുന്നാലും, അടുത്തിടെ അദ്ദേഹം ബിജെപിയിൽ അംഗത്വം നേടി. നവംബർ 14ന് നടന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു. മല്ലികാർജുനയ്ക്ക് സെഡം ടൗണിൽ ഇലക്ട്രോണിക്‌സ് സ്റ്റോർ ഉണ്ടായിരുന്നു.

പരിപാടി കഴിഞ്ഞ് കടയിൽ ഉറങ്ങിക്കിടക്കുമ്പോൾ അക്രമികൾ അകത്തുകടന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. എസ്പി ഇഷ പന്ത് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.