തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഒരു വര്‍ഷത്തിലേറെയായി കൂട്ടബലാത്സംഗത്തിനിരയായ 16കാരിയെ പൊലീസ് രക്ഷപ്പെടുത്തി. കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഒരു വര്‍ഷത്തോളം ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനം തുടരുകയായിരുന്നു. ബന്ധുവാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
  
2021 ഏപ്രിലിലാണ് സംഭവത്തിന്റെ തുടക്കം. ബന്ധുവായ രംഗനാഥന്‍ തന്റെ ബൈക്കില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി. തുടര്‍ന്ന് നാല് സുഹൃത്തുക്കളെ കൂടി വിളിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രംഗനാഥന്റെ സുഹൃത്തുക്കള്‍ വീഡിയോ ഉപയോഗിച്ച് കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഒരു വര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ഇതിനിടെ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട മാതാപിതാക്കള്‍  ട്രിച്ചിയിലുള്ള ഒരാളുമായി വിവാഹം നടത്തി. എന്നാല്‍, ബാലാവകാശ പ്രവര്‍ത്തകര്‍ വിവാഹ വാര്‍ത്ത അറിഞ്ഞതോടെ മുസിരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.

ഇതിനിടെ ലൈംഗികാതിക്രമത്തിന്റെ വീഡിയോ വാട്സ്ആപ്പില്‍ വൈറലായി. പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുസിരി ഓള്‍-വുമണ്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രംഗനാഥനും സുഹൃത്തുക്കളും തമ്മിലുണ്ടായ വഴക്കിന് പിന്നാലെ ഒരാള്‍ വീഡിയോ വാട്ട്സ്ആപ്പില്‍ പങ്കിട്ടതായി കണ്ടെത്തി. പ്രതികളായ രംഗനാഥന്‍, മണികണ്ഠന്‍, ഗണേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.