കോഴിക്കോട്: വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ജവഹർലാൽ നെഹ്റു ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കാൻ വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്നുമാണ് സുധാകരന്‍റെ പരാമർശം.

കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിലാ‍യിരുന്നു സുധാകരന്‍റെ വിവാദ പരാമർശം. അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യജനാധിപത്യത്തിന്‍റെ ഉയര്‍ന്ന മൂല്യം നെഹ്റു ഉയര്‍ത്തിപ്പിടിച്ചുവെന്നും സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.

നെഹ്റുവിന്‍റെ കാലത്ത് പാര്‍ലമെന്‍റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എകെജിയെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു. വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു നെഹ്റുവിന്‍റെ കാഴ്ചപ്പാടെന്നും സുധാകരന്‍ പറഞ്ഞു.